Sunday, March 08, 2015

കൂത്താട്ടം കണ്ട കണ്ണിൽ കുരങ്ങാട്ടം കാണുക

 

നവോത്ഥാന നായകനായ മഹാഗുരുവിനെ "നീച"നാക്കി
ചവിട്ടി തുപ്പിയ നിരൂപക സിംഹം
(ഗുപ്തൻ നായർ സാറിനോടു ക്ഷമാപണ സഹിതം)
---------------------------------------

ഗുപ്തൻ നായർ സാർ എന്നെ പഠിപ്പിച്ചിട്ടില്ല.
പക്ഷേ എനിക്കദ്ദേഹം ഗുരുതുല്യൻ.
1958കാലം.
വാഴൂർ കുതിരവട്ടം(എസ്സ്.വി.ആർ.വി പിന്നീട് എൻ.എസ്സ്.എസ്സ്)
ഹൈസ്കൂളിൽ ഫോർത്ത് (ഇന്നത്തെ എട്ടാം സ്റ്റാൻഡേർഡ്) ഫോമില് പഠിക്കും
കാലം.റീഡേർസ് ക്ല്ബ്ബ് നടത്തുന്ന ഉപന്യാസമൽസരത്തിൽ(വിഷയം:പഞ്ചശിലാതത്വം)
ഒന്നാം സമ്മാനം.അതുവരെ സിക്സ്തു ഫോമിലെ കുട്ടികൾക്കു മാത്രമായിരുന്നു സാഹിത്യ
മൽസരങ്ങൾക്കു ഒന്നാം സമ്മാനം നൽകാറുണ്ടായിരുന്നത്.ആ വർഷം ചരിത്രം തിരുത്തി.
ജൂറി ചെയർമാൻ,പിന്നീട് എന്റെ മെന്റർ,മഹോപാധ്യായ കവിയൂർ ശിവരാമപിള്ള
സാർ സമ്മാനമായി നൽകിയത് എസ്.ഗുപ്തൻ നായരുടെ ആദ്യ കൃതി:"സമാലോചന".

"എന്തു വായിച്ചാലും അതിനെപറ്റി കുറിപ്പെഴുതി വയ്ക്കണം എന്നു നിർദ്ദേശിച്ചിരുന്ന
എന്റെ പിതാവിന്(വൈദ്യൻ കായംകുളം ശങ്കരപിള്ള) എന്ന സമർപ്പണത്തോടെ ഇറക്കിയ
ആദ്യനിരൂപണ സന്താനം.

വായിക്കുന്നതിനെ കുറിച്ചെല്ലാം കുറിപ്പു സൂക്ഷിക്കാനുള്ള സ്വഭാവം(പിന്നീടതു ഫോട്ടോസ്റ്റാറ്റും
ഇന്നത് മൊബൈൽ ഡിജിറ്റൽ ഇമേജും ആയി.അതു തന്നെയാണു ഈനിരൂപണത്തിനു കാരണവും)
എനിക്കു കിട്ടിയത് ഗുപ്തൻ നായർ സാറിന്റെ "സമാലോചന"യിൽ നിന്നും എന്നത് നന്ദിയോടെ
ഓർമ്മിക്കുന്നു.

1961 -ല് വാഴൂർ എം.എൽ.ഏ യും ആരോഗ്യമന്ത്രിയുമായിരുന്ന വൈക്കം
വേലപ്പൻ കോട്ടയത്ത് മെഡിക്കൽ കോളേജ് തുടങ്ങാൻ നടപടികൾ സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ
ഞാൻ ഏതെങ്കിലും കോളേജിൽ മലയാളം അദ്ധ്യാപകൻ ആകുമായിരുന്നു.കുതിരവട്ടം സ്കൂളിലെ
കവിയൂർ ശിവരാമപിള്ള(കാലം മാറുന്നു,മദ്രാസിലെ മോൻ എന്നീ തിരക്കഥകളുടെ കർത്താവ്)
കോട്ടയം സി.എം.എസ്സ് കോളെജിലെ കഥകളി ഭ്രാന്തൻ അമ്പലപ്പുഴ രാമവർമ്മ എന്നിവരുടെ
മലയാളം ക്ലാസ്സുകളും അവയിലൂടെ മലയളാക്ഷരങ്ങളോടു തോന്നിയ ഒടുങ്ങാത്ത പ്രണയവുമാണു
കാരണം.(ഇന്നും ഭാര്യയും മക്കളും രണ്ടു കൊച്ചുമക്കളും -അവർ സായിപ്പും മാദാമ്മയുമായിക്കഴിഞ്ഞു-എന്റെ
മലയാള ഭ്രാന്തിനെ കളിയാക്കും)
ഇന്നും അവസരം കിട്ടുന്നിടത്തെല്ലാം മലയാള ലിപി വരഞ്ഞു വയ്ക്കുന്നു.ഫേസ് ബുക്കിലും.

മെന്റർ ആയ കവിയൂർ സാറും അതാഗ്രഹിച്ചിരിക്കാം.
സാഹിത്യ മൽസരവിജയങ്ങൾക്കു തന്ന പുസ്തകൂട്ടം ഉദാഹരണം.
സമാലോചന-ഗുപ്തൻ നായർ
ചെറുകഥാപ്രസ്ഥാനം-നോവൽ പ്രസ്ഥാനം(എം.പി.പോൾ)
വൃത്താന്ത പത്ര പ്രവർത്തനം-സ്വദേശാഭിമാനി
വിചാരവിപ്ലവം-കുറ്റിപ്പുഴ
കൈരളിയുടെ കഥ-എൻ.കൃഷ്ണപിള്ള

ഡോക്ടർ ആയ ശേഷമാദ്യമെഴുതുന്ന പോപ്പുലർ വൈദ്യശാസ്ത്രലേഖനം പ്രാധാന്യം നൽകി അച്ചടിച്ചു
വന്നത് ഭാഷാ ഇൻസ്റ്റിട്യൂട്ട് വക വിജ്ഞാന കൈരളി മാസികയിൽ.
പത്രാധിപർ എൻ.വി.കൃഷ്ണ വാര്യർ
സഹപത്രാധിപർ ഗുപ്തൻ നായർ സാർ
പത്രാധിപസമതിയിൽ വിഷ്ണൂ നാരായണ നമ്പൂതിരി,ആറന്മുള ഹരിഹര പുത്രൻ
ഹനീമാൻ പതിപ്പായി  ആവർഷം  ജനുവരിയിൽ ഇറക്കിയ പതിപ്പിൽ മുഖ്യ ലേഖനം എന്റെ വക-
"ആധുനിക വൈദശാസ്ത്രത്തിലെ നൂതന പ്രവണതകൾ"
തലേ വർഷത്തെ വൈദ്യശാസ്ത്ര രംഗത്തെ പുത്തൻ സംഭാവനകൾ.
അനുമോദിച്ചു കൊണ്ടുള്ള കത്തും കോപ്പിയും പ്രതിഫലവും അയച്ചു തന്നത്
ഗുപ്തൻ നായർ സാർ.തുടർന്നെഴുതണമെന്നും.
തുടർന്നെഴുതി.ആ വർഷം തുടർച്ചയായി 12 ലക്കങ്ങളിൽ.
അലേർജി,ആസ്പിരിൻ,ക്ഷയം,ചൊറി,വാസെക്റ്റമി എന്നിങ്ങനെ.
അതിനിടയിൽ ഒരു കത്തു വഴി കാമ്പിശ്ശേരിയുമായി പരിചയപ്പെട്ടു.
വിജ്ഞാനകൈരളി ആരും വായിക്കില്ല എന്നും ജനയുഗത്തിൽ(അക്കാലത്തെ കോപ്പി
അൻപതിനായിരം)എഴുതിയാൽ കുറഞ്ഞത് രണ്ടു ലക്ഷം പേരെങ്കിലും സാധാരണക്കാർ വായിക്കും
എന്നു പ്രലോഭിപ്പിച്ചു പത്രാധിപന്മാരുടെ പത്രാധിപർ കാമ്പിശ്ശേരി.
പിന്നെ ചുവടുമാറി.
ജനയുഗം,ബാലയുഗം,സിനിരമ
മലയാള നാട്,ഗൃഹലക്ഷ്മി,വനിത,കന്യക......
81-83 കാലത്ത് തിരുവനന്തപുരത്ത് ബിരുദാനന്തര പഠനം (എം.എസ്സ്) നടത്തുമ്പോൾ
ഗുപ്തൻ നായർ സാറുമായി രണ്ടു തവണ വേദി പങ്കിട്ടു,
ഒരിക്കൽ വേദിയിലുണ്ടായിരുന്ന വെല്ലൂർ പി.എം.മാത്യുവിനേയും എന്നേയും
ഇരുത്തി പൊരിച്ചു.ഞങ്ങളുടെ വിഷയം "വിഷയ സുഖം" ആണെന്നു പറഞ്ഞായിരുന്നു
വിമർശം.പക്ഷേ ബഷീറിനെ വിമർശിച്ചതു പോലെ അത്ര ക്രൂരമായിരുന്നില്ല.
മലയാളത്തിൽ വായിച്ചിട്ടുള്ള അതി മനോഹരങ്ങളായ ആത്മകഥകളിൽ
ഒന്നാം സ്ഥാനം ഞാൻ "മനസാ സ്മരാമി" യ്ക്കു നൽകുന്നു.
(അടുത്ത സ്ഥാനം"ഘോഷ യാത്ര")
പല തവണ വായിച്ചു.ഇനിയും വായിച്ചേക്കാം.
പക്ഷേ ഗുപ്തൻ നായർ സാറിന്റെ അവസാന കൃതി എന്നെ നിരാശപ്പെടുത്തി.
"അസ്തമയ സൻദ്ദ്യയുടെ അദൃശ്യ സംഗീതം കേട്ടു" കൊണ്ടെഴുതിയ
ഹംസ ഗാനം എന്ന മുൻ കൂർ ജാമ്യം കൊണ്ടു മാത്രം ആദരീണയനായ
ഗുപ്തൻ നായർ സാറിനെ കുറ്റവിമുക്തനാക്കാൻ കഴിയുന്നില്ല.
സാർ സദയം ക്ഷമിക്കട്ടെ(ബഷീർവിമർശനം സാറും മറന്നു കാണില്ല).

"സമാലോചന"യിൽ തുടങ്ങി "ക്രാന്തദർശികൾ"വഴി ഇസ്സങ്ങള്ക്കും
അപ്പുറം വളർന്നു വലുതായി "മനസാ സ്മരാമിയിൽ" അത്യുന്നതങ്ങളിൽ
എത്ത്തിയ ഗുപ്തൻ സാറിനോടു തോന്നിയ ആദരവും ബഹുമാനവും
ഹംസഗാനകൃതിയായ "ആദ്ധ്യാത്മിക നവോത്ഥാനത്തിന്റെ ശിൽപ്പികൾ"
(മാതൃഭൂമി ബുക്സ് 2008) വായിച്ചതോടെ മഞ്ഞുരുകും പോലെ ഉരുകി
ഒലിച്ചു പോയിരിക്കുന്നു.
മുഖവുരയ്ക്കു ശേഷം "ദർശനാനന്തംഗുരുത്വം" എന്ന ആമുഖം.
അതിനു ശേഷം "സ്രോതസ്സ്","പ്രാവാഹം" എന്നിങ്ങനെ രണ്ടു ലിസ്റ്റിലായി
ബ്രഹ്മാനന്ദ ശിവയോഗി,ചട്ടമ്പി സ്വാമി,ശ്രീനാരായണ ഗുരു തുടങ്ങിയവരെ
ഒന്നാം നിരയിലും
തപോവനസ്വാമി,ആഗമാനന്ദ സ്വാമി തുടങ്ങിയവരെ രണ്ടാം നിരയിലും
ഗുപ്തൻ നായർ സാർ നിരത്തുന്നു.
അവസാന്മ് സർവ്വാണി പന്തിയിൽ ഒരില നൽകി വൈകുണ്ടസ്വാമികൾക്കു
ശേഷം അദ്ദേഹത്തിന്റേയും ഗുരു ആയിരുന്ന "തൈക്കാട്ട് അയ്യാ"സ്വാമികളെ
ഗുപ്തൻ നായർ സാർ താഴ്ത്തിക്കെട്ടിക്കളഞ്ഞു.

ഉള്ളൂർ മഹാകവിയുടെ സാഹിത്യ ചരിത്രം അഞ്ചാം ഭാഗത്തിലെ
ചില വരികൾ സത്യമാണോ എന്നറിയാതെ അതേ പടി ഉദ്ധരിച്ചതാണ്
ഗുപ്തൻ നായർ സാറിനു പറ്റിയ തെറ്റ്.

കാണുക"
"തിരുവനന്തപുരം റസിഡൻസിയിൽ ഉദ്യോഗമായി അയ്യാ എന്ന പേരിൽ
ഒരു ആദിദ്രാവിഡനായ സിദ്ധനുണ്ടായിരുന്നു.അദ്ദേഹത്തിനും ചട്ടമ്പി സ്വാമികള്ക്കും
തമ്മിലുണ്ടായിരുന്ന ഗാഢസൗഹൃദം ഗുരുശിഷ്യബന്ധത്തിന്റെ ഫലമായിരുന്നു
എന്നും  അദ്ദേഹത്തിൽ നിന്നു ശീലിച്ചത് ഹഠയോഗത്തിലെ ചില അഭ്യാസമുറകൾ
ആയിരുന്നു എന്നും അറിയുന്നു" (പേജ് 138 ലെ ഉദ്ധരണി)

എം.കൃഷ്ണൻ നായർ പണ്ടേ എഴുതിയ കാര്യം ഓർമ്മയിൽ വരുന്നു.കൗമുദി വാരികയിൽആവണം.കൃത്യമായ വാക്കുകൾ ആവില്ല.എങ്കിലും ആശയം ഇതാ:
മഹാകവി ഉള്ളൂരിന്റെ സാഹിത്യ ചരിത്രം ഞാൻ വായിക്കാൻ തുറന്നു.
ആദ്യ പേജിൽ തന്നെ നിരവധി തെറ്റുകൾ.പുസ്തകം അടച്ചു വച്ചു.പിന്നെ തുറന്നിട്ടില്ല.
(മലയാള നാടു വാരികയിൽ കുറേ വർഷം സഹ കോളമിസ്റ്റായിരുന്ന ഈയുള്ളവന്റെ
സ്മരണ പുതുക്കൽ.നമിക്കൽ.)

ഉള്ളൂരിൽ കുടികൊണ്ട പത്മനാഭ അയ്യർ എന്ന മഹാകവി(1887-1947)
തൊട്ടടുത്ത് തൈക്കാട്ട് 1875-1909 കാലത്ത് റസിഡൻസി മാനേജറായിരുന്ന
ശിവരാജ യോഗി അയ്യാസ്വാമികളെ "കണ്ടില്ല,കേട്ടില്ല"എന്നെഴുതി വച്ചത്
ദിഷ്ടലാക്കോടെ തന്നെയാവണം.
"ശിവരാജ യോഗി തൈക്കാട് അയ്യാസ്വാമി തിരുവടികൾ' എന്ന പേരിൽ 1960-ല്
കാലടി പരമേശ്വരൻപിള്ള പുറത്തിറക്കിയ അയ്യാ ഗുരുവിന്റെ ആദ്യ ജീവചരിത്രം
വായിക്കാനുള്ള ഭാഗ്യം ഗുപ്തൻ നായർ സാറിനു കിട്ടിയില്ല.ശരിയ്ക്കന്വേഷിക്കാത്താതാവണം
കാരണം.ശൈവപ്രകാശ സഭയിൽ അതു കാണണം.തന്നെ കുറിച്ചു ആളുകൾ എഴുതുന്നതോ
പാടുന്നതോ അയ്യാസ്വാമികൾ അനുവദിച്ചിരുന്നില്ല.ഒരിക്കല്മാത്രം റസിഡിന്റെ ഭാര്യയ്ക്കു
മാത്രം ഫോട്ടൊ ഏടുക്കാൻ അനുവാദം നൽകി.അതിനാൽ നമുക്കൊരു ഫോട്ടൊ ലഭ്യമായി.
മകൻ പഴനിയാ പിള്ള പിതാവിന്റെ ജീവചരിത്രം ശിഷ്യർ കുഞ്ഞൻ,നാണു തുടങ്ങിയവരുടെ
ചരിത്രവും എഴുതി വച്ചു.തമിഴിൽ.പക്ഷേ  അത് അച്ചടിയ്ക്കാൻ അനുവദിച്ചില്ല.
മകനും സമാധിയായി കഴിഞ്ഞ് 1960-ല് (അപ്പോൾ അയ്യാസമാധിയാട്ട് 49 വർഷം ആയി)
മാത്രമാണു അയ്യാവിന്റെ ജീവചരിത്രം അച്ചടി മഷി കണ്ടത്.അതിനാൽ അയ്യാഗുരുവിനെ
കുറിച്ചു തൈക്കാടിനു വെളിയിലുള്ള ആളുകൾ അറിയാതെ പോയി.
(നമ്മുടെ റിവേർസ് ക്വിസ്സ് വിരുതൻ,കൈരളി ചാനലിലെ അശ്വമേധംകാരൻ പോലും
തൈക്കാട് അയ്യാവിനെ കുറിച്ചു കേട്ടിരുന്നില്ല.സ്പോൺസർക്ക് ഒരു സ്വർണ്ണനാണയം നഷ്ടമായി.)
1960-ലെ ജീവചരിത്രത്തിൽ "അയിത്തോച്ചാടനം" എന്ന ഒരു അദ്ധ്യായം ഉണ്ടായിരുന്നു.
ഫോട്ടോസ്റ്റാറ്റ് കാണുക.
1977 ലെ പതിപ്പിൽ ഈ അദ്ധ്യായം ചില കുബുദ്ധികൾ ഒഴിവാക്കി."ശിവരാജയോഗി"
എന്നവിശേഷണം മാറ്റി "ബ്രഹ്മശ്രീ" എന്നെഴുതി ബ്രാഹ്മണനാക്കി.വെറുതെയാണോ
പെരിയ ചരിത്രകാരൻ ഡോ.എം.ജി.എസ്സ് അയ്യാസ്വാമിയെ"ബ്രാഹമണൻ"ആക്കി പൂണൂൽ
ഇടുവിച്ചു.(മനോരമ മില്യനിയം പതിപ്പ് 1999 ഡിസംബർ 31 കാണുക).
"തൈക്കാട് അയ്യാവ് എന്നു പറയുന്ന ഒരു"കീഴ്ജാതിക്കാരനായ","ശുദ്ധഹഠയോഗി"യുടെ
അടുത്തു നിന്നും ഇവർ(കുഞ്ഞനും നാണുവും)ഇരുവരും ഹഠയോഗാസനമുറകളും
പ്രാണായാം മുറകളും ശീലിച്ചല്ലോ?.."
പേജ് 35 സ്രോതസ്സ് വിഭാഗത്തിലെ ചട്ടമ്പി സ്വാമിയിൽ ഗുപ്തൻ നായർ സാർ
തമിഴ് ഭാഷാപഠനത്തിൽ അയ്യാഗുരുവിന്റെ ശിഷ്യനും റസിഡൻസി മാനേജരായി
ജോലി നൽകയും ചെയ്ത അക്കാലത്തെ റസിഡന്റ് "മഗ്രിഗർ" സായിപ്പിന്റെ പേർ
വികൃതമാക്കുകയും ചെയ്തു ഗുപ്തൻ നായർ സാർ.
......"അയ്യാ സ്വാമി രാസവിദ്യയിൽ (    ) വലിയ ഭ്രമക്കാരനായിരുന്നു.."
എന്ന തെളിവില്ലാത്ത ആരോപണവും ദുഷ്ടലാക്കോടെ ഗുപ്തൻ നായർ സാർ ഉയർത്തുന്നു.
(പേജ് 48 )
1977 -ലെ ജീവചരിത്രത്തിൽ ഈ ആരോപണത്തിനു നൽകിയ മറുപടി ഗുപ്തൻ നായർ സാർ
വായിച്ചു കാണില്ല.

കുന്നുകുഴി മണിയും അതിനു മുമ്പു ടി.പി .ചെന്താരശ്ശേരിയും അവരവരുടെ അയ്യങ്കാളി 
ജീവചരിത്ര പുസ്തകത്താളുകളിൽ ശിവരാജയോഗി മഹാഗുരു അയ്യാസ്വാമികളെ"പാണ്ടിപ്പറയൻ"
എന്നു വിശേഷിപ്പിച്ച കാര്യം എനിക്കു അറിയാം.ദൈവമേ,അവരോടു പോറുക്കണമേ എന്നല്ലാതെന്തു
പറയാൻ?അനന്തപുരയിൽ അയ്യാ പാണ്ടിപ്പറയനും മ്ലേഛനും ആണെന്നു കരുതിയവർ ഉണ്ടായിരുന്നു.
അവരുടെ രണ്ടു പിഗാമികളായിരാണു കുന്നുകുഴിയും ചെന്താരശ്ശേരി.
അത്തരക്കാരോടാണു അയ്യാ.."ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതി,ഒരേ ഒരു മതം,ഒരേ ഒരു കടവുൾ"
എന്ന്1875 കാലം മുതൽ അയ്യാവ് സ്വാമികൾ പറഞ്ഞത്.
ശിഷ്യൻ നാണുവിന് അതു മൊഴിമാറ്റി "ജാതിനിർണ്ണയം" എന്ന പദ്യത്തിൽ "ഒരൂ ജാതി,ഒരു മതം,ഒരു ദൈവം"
എഴുതാൻ ഗുരുവിന്റെ സമാധി(1909) കഴിഞ്ഞ് 2 വർഷം (1916) വരെ തപസ്സിരിക്കേണ്ടി വന്നുഎന്നതാണു

പരമാർത്ഥം.അതൊന്നും തിരുവനന്തപുരത്തു തന്നെ താമസ്സിച്ചിരുന്ന ഗുപ്തൻ നായർ അറിഞ്ഞ മട്ടില്ല.ശാന്തം.പാവം.

നായർ-ഈഴവ സമുദായങ്ങൾക്കു പറ്റിയ നഷ്ടം.
ഗുപ്തൻ നായർ സാറിന്റെ ഒറ്റപ്പേജ് "കൈവഴികളിൽ" സ്ഥാനം ലഭിച്ച
അയ്യാ ഗുരുവിനെ കുറിച്ച് പ്രൊഫസ്സർ എഴുതിയത് വായിക്കുക:
"സ്വാതി തിരുനാൾ മുതലുള്ള എല്ലാ മഹാരാജാക്കന്മാരുംസ്വാമികളെ
ബഹുമാനിച്ചിരുന്നു."
മഗ്രിഗർ സായിപ്പിന്റെ പേർ സാർ തെറ്റിച്ചു.ഡസ്ക് ടോപ്പു കാരനെ
പഴിചാരാം.പക്ഷേവായിച്ചു നോക്കേണ്ടത് സാറിന്റെ കടമ.

അയ്യാവിനെ "രാസവിദ്യയിലെ കമ്പക്കാരൻ"(alchemist) എന്നു സാർ പരിഹസിക്കുന്നു.
1997 ലെ ഡോ.രവികുമാർ നിർമ്മിത ജീവചരിത്രത്തിൽ അതിനു മറുപടി
ഉണ്ട്(പേജ്106). 
സാർ കണ്ട ഭാവം കാട്ടിയില്ല.

അത്തരം ഒരു കഴിവ് ഗുരുവിനുണ്ടായിരുന്നുവെങ്കിൽ, ശിഷ്യർ അതു പഠിച്ചു
തങ്ങളുടെ സമുദായങ്ങളിലെ (നായർ-ഈഴവ) ചിലരെ എങ്കിലും പരിശീലിപ്പിച്ചിരുന്നുവെങ്കിൽ,
അവരിൽ എത്രയോ അലൂക്കാസും മലബാർ ഗോൾഡും ജോസ്കോ യും പണ്ടെ ഉണ്ടാകുമായിരുന്നു.

കുഞ്ഞനും നാണുവും പിണങ്ങിപ്പോന്നത് നായർ-ഈഴസമുദായങ്ങൾക്കു വലിയ നഷ്ടമായിപ്പോയി.
"വീണ" ഗുപ്തൻ
(വീണിതല്ലോ കിടക്കുന്നു...)
അധികതുംഗപദത്തിൽ നിരൂപക രാജാവിനെ പോലെ വാണരുളിയ
ഗുപ്തൻ നായർ സാർ വാടിക്കൊഴിഞ്ഞ് വീണു കീടക്കുന്ന ദയനീയ
കാഴ്ച കാണണമെങ്കിൽ അവസാന ലേഖന സമാഹാരമായ(ആദ്ധ്യാത്മിക
നവോത്ഥാനത്തിന്റെ ശില്പികൾ-മാതൃഭൂമിബുക്സ് 2008 വാങ്ങി
അതിലെകൈവഴികളിലെ ഒറ്റപ്പേജിലുള്ള "വൈകുണ്ഠ സ്വാമികൾ"
എന്ന ലേഖനം വായിപ്പിൻ.
ദുഖിതരായി തലനമിക്കിൻ
ഏഴാം സ്റ്റാൻഡേർഡ് വിദ്യാർത്ഥികൾ പോലും അയ്യാ വൈകുണ്ഠനെ കുറിച്ച്
ഇതിലും നല്ലൊരു ലേഖനമെഴുതും.തീർച്ച.
1.പി.ഗോവിന്ദപ്പിള്ള-നവോത്ഥാന ശില്പികൾ
2.വി.തങ്കയ്യനും ഡോ.പി.കെ ജയതിലകനും(തെക്കൻ തിരുവിതാം കൂർ-വിപ്ലവത്തിന്റെ
നാട്.ഡ്.സി.ബുക്സ് 1995 ആറാം അദ്ധ്യായം-സ്നേഹത്തിന്റെ തിരിനാളം -വൈകുണ്ഠ
സ്വാമികൾ)
3.ദളിത് ബന്ധു -വൈകുണ്ഠ സ്വാമികൾ 2008
എന്നിങ്ങനെ ഉള്ളജീവചരിത്രം ഒന്നു പോലും മറിച്ചു നോക്കാതെ പ്രൈമറി സ്കൂൾ
കുട്ടികളുടെ നിലവാരത്തിൽ പടച്ചു വിട്ടതാണു ഗുപ്തൻ നായർ സാറിലെ "കൈവഴികളിലെ"
വൈകുണ്ഠസ്വാമികൾ (പേജ് 137)
പേജ് നിറയ്ക്കാൻ സാർ വല്ലാതെ ബുദ്ധി മുട്ടി.
സ്ഥലം നിറയ്ക്കാൻ അവസാനം എഴുതിയ "പാര"(ശരിയും ഒരു പാര) ഇതാ:

ബ്രിട്ടീഷ്  റസിഡൻസിയിൽ "അക്കാലത്ത്"(എക്കാലത്ത്?.വൈകുണ്ഠന്റെ കാലം 1809-1851)ഒരു "ജൂണിയർ"(സീനിയറല്ല എന്നു പരിഹാസം)ഉദ്യോ ഗസ്ത്ഥനായിരുന്ന "കുമാരസ്വാമി"("സുബ്ബരായൻ" അല്ല എന്നോർക്കുക)
(പിൽക്കാലത്ത് തൈക്കാട്ട് അയ്യാസ്വാമി-(എന്നാരു പറഞ്ഞു?.അദ്ദേഹം റസിഡൻസി മാനേജർ ആയത് വൈകുണ്ടൻ
സമാധി(1851) യായി ,26 വർഷംകഴിഞ്ഞ്, 1875 കാലത്ത്)വൈക്ണ്ഠ സ്വാമിയുടെ
"ആരാധകൻ" ആയി മാറി("ശിവ"രാജ പ്രചാരകൻ "വൈകുണ്ഠ" (വിഷ്ണൂ) ആരാധകൻ എന്ന് ഗുപ്തൻ
നായർ സാർ).
തൈക്കാട്ട് അയ്യാസ്വാമിയിൽ നിന്ന് വൈകുണ്ഠ് സ്വാമിയെ പറ്റി ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുവും
"കേട്ടറിഞ്ഞിരിക്കാനിടയുണ്ട്"(കേൾക്കാതിരിക്കാനാണു കൂടുതൽ വഴി)
അഹോ കഷ്ടം.

വീണിതല്ലോ കീടക്കുന്നു ശോണിതവുമണിഞ്ഞ് നമ്മുടെ ഗുപ്തൻ നായർ സാർ.

അയ്യാ സ്വാമികളും "രാസവാദ"വും
---------------------------------------
ശിവരാജ യോഗി തൈക്കാട് അയ്യാസ്വാമികളെ ഗുപ്തൻ നായർ സാറിനു
മുമ്പു തന്നെ ചിലർ "രാസവാദകമ്പക്കാര"നായി ചിത്രീകരിച്ചിരുന്നു.അയ്യാവിനെ
തങ്ങളുടെ ഗുരുവിന്റെ ഗുരു ആയിക്കാണാൻ മടിക്കുന്ന ചില എൻ.എസ്സ്.എസ്സ്
ചട്ടമ്പി സ്വാമി അനുകൂലികളും ചില ശ്രീനാരായണഗുരു അനുകൂലികളും കുഞ്ഞനും 
നാണുവും ശിവരാജ യോഗി അയ്യാഗുരുവിന്റെ ശിഷ്യത്വം, അകാലത്തിൽ അവസാനിപ്പിച്ചു
പോരാൻ കാരണം, അയ്യാവ് മരുത്വാമലയിൽ നിന്നും ഏതോ ഔഷധ സസ്യം കൊണ്ടു
വരാൻ പറഞ്ഞതാണെന്നു എഴുതി വച്ചിട്ടുണ്ട്.തുടർന്ന് ആദ്യ പക്ഷക്കാർ ചട്ടമ്പിയെ
നാണു സ്വാമിയുടെ ഗുരു ആക്കാൻ ശ്രമം തുടങ്ങി.രണ്ടാം പക്ഷം ചട്ടമ്പി നാണുവിന്റെ
ഗുരു അല്ലെന്നും ശ്രീനാരായണൻ "സ്വയംഭൂ" ആയ ഗുരു ആണെന്നും നിരവധി വർഷം
തർക്കിച്ചു പോന്നു.അമ്മാവനും മരുമകനും നായകരായി ഉയർന്ന ദ്വിതീയാക്ഷരപ്രാസ
വാദം പോലെ മറ്റൊരു വാദം.ആർക്കിയോളജി വകുപ്പു മേധാവിയായി അന്തരിച്ച
മഹേശ്വരൻ നായർ എന്ന എന്റെ സുഹൃത്ത് "ശ്രീനാരായണഗുരുവിന്റെ ഗുരു"
എന്ന പേരിൽ ചട്ടമ്പി സ്വാമികളെ കുറിച്ച് ഒരു ജീവചരിത്രം എഴുതി അതിന്റെ
ഒരു കോപ്പി എനിക്കും സമ്മാനിച്ചു.
2014 ല് വർക്കല ഗുരുകുലം പ്രസിദ്ധീകരിച്ച ഡോ.ഓമനയുടെ "ഒരു ഗുരു" എന്ന 
പുസ്തകത്തിലൂടെ ശ്രീനാരായണ ഭക്തർ തങ്ങളുടെ ഗുരുവിന്റെ ഗുരു
"ശിവരാജ യോഗി തൈക്കാട് അയ്യാസ്വാമികൾ" ആണെന്നു സമ്മതിച്ചിരിക്കുന്നു.
ഇന്നും ചട്ടമ്പി സ്വാമികളുടെ ഭക്തർ കുഞ്ഞനു "ബാലാസുബ്രഹ്മണ്യമന്ത്രം"
ഉപദേശിച്ച ഗുരു ശിവരാജയോഗി(അവരുടെ മന്ത്രമാണു ബാലാസുബ്രഹ്മണ്യമന്ത്രം)
അയ്യാസ്വാമികൾ ആണെന്നു സമ്മതിക്കില്ല.ഒരിക്കലുംസമ്മതിക്കുമെന്നും
കരുതേണ്ട.
വൈക്കം വിവേകാന്ദൻ രചിച്ച "മഹാപ്രഭു" എൻ.ബി.എസ്സ്(2009) എന്ന

 ?നോവൽ?ജീവചരിത്രം(ഫോട്ടൊകൾ ചേർത്തിരിക്കുന്നു) കാണുക.

അയ്യാഗുരുവിനു രാസവാദം അറിയാമെന്ന ശ്രുതി പരന്നതിനെ തുടർന്നു
വിദേശങ്ങളിൽ നിന്നു പോലും ആളുകൾ ആ രഹസ്യം മനസ്സിലാക്കൻ
തിരുവനന്തപുരത്തെത്തി.അങ്ങിനെ വന്ന വിദേശികളിൽ ഒരാളായിരുന്നു
വില്യം സ്ട്രിക്ലാണ്ട് എന്ന സായ്പ്പ്.കുറെ നാൾ തൈക്കാടും പരിസരപ്രദേശത്തും
ചാരവൃത്തി നടത്തി,അയ്യാവിനെ നേരിൽ കണ്ടു വണങ്ങി.അയ്യാവിൽ സായ്പ്പിനു
രാസവാദകമ്പം കണ്ടു പിടിക്കാൻ സാധിച്ചില്ല.
മടങ്ങും വഴി സായിപ്പു രണ്ടു കുട്ടികളെ കൂടെ കൊണ്ടു പോകും.
അതിലൊരാളാനു പിൽക്കാലത്ത് ജയ് ഹിന്ദ് ചെമ്പരാമൻപിള്ള എന്നറിയപ്പെട്ട

"എംഡൻ" ഫെയിം ചെമ്പകരാമൻ പിള്ള എന്ന ആദ്യ സ്വാതന്ത്ര്യസേനാനി.

കൂത്താട്ടം കണ്ട കണ്ണിൽ കുരങ്ങാട്ടം കാണുക

"കൂത്താട്ടം കണ്ട കണ്ണിൽ കുരങ്ങാട്ടം കാണുക" എന്നൊരു ചൊല്ലുണ്ട്.
"സമാലോചന" മുതൽ "മനസാസ്മരമി" വരെയുള്ള ഗുപ്തൻ നായർ സാർ
കൃതികൾ വായിച്ചിട്ടുള്ള എനിക്കു അദ്ദേഹത്തിന്റെ ഹംസഗാന കൃതിയായ
"ആദ്ധ്യാത്മിക നവോത്ഥാന ശില്പികൾ"(മാതൃഭൂമി) വായിച്ചപ്പോൾ ഓർമ്മ വന്നത്
ആ പഴഞ്ചൊല്ലാണ്.കേരള നവോത്ഥാന ശിൽപ്പികളെ വിവരിക്കുമ്പോൾ,
അവരെ "സ്രോതസ്സ്" "പ്രവാഹം",കൈവഴികൾ എന്നെല്ലാം വിഭജിച്ചു "കള്ളി"കളിൽ
ആക്കി അവതരിപ്പിക്കുമ്പോൾ നിരൂപണസാമർത്യം ചോർന്നൊലിച്ചു പോയി.
റോയൽറ്റി ഇനത്തിൽ കിട്ടുന്ന നാലു വെള്ളിക്കാശ് വാങ്ങാൻ തട്ടിക്കൂട്ടിയ 
ഒരു കൊച്ചു പുസ്തകമായിപ്പോയി സാറിന്റെ അവസാന കൃതി.
1876 -ല് തിരുവനന്തപുരയിൽ,പേട്ടയിൽ,രാമൻപിള്ള ആശാൻ,ശിവരാജയോഗി
തൈക്കാട് അയ്യാസ്വാമികൾ, മനോന്മണീയം സുന്ദരൻ പിള്ള എന്നിവർ സ്ഥാപിച്ച
ഒരു വിദ്വൽ സഭയുണ്ടായിരുന്നു."ജ്ഞാനപ്രജാഗാരം" എന്നതിനു പേർ.1855 -ല്
ചെന്തിട്ടയിൽ മറ്റൊരു കൂട്ടായ്മ രൂപപ്പെട്ടു.ആയ്യാസ്വാമികളും മനോ ന്മണീയവും
ഒപ്പം അപ്പാവു വക്കീലും ആയിരുന്നു അതിന്റെ സൂത്രധാരകർ.രണ്ടിടത്തും
പ്രഭാഷണങ്ങളും ചർച്ചകളും സംവാദങ്ങളും തർക്കവിതർക്കങ്ങളും പതിവായി നടത്തപ്പെട്ടു.
കുഞ്ഞൻ,നാണു,അയ്യങ്കാളി തുടങ്ങി വിവിധ തലങ്ങളിലുള്ള 52 പേർ അതിൽ സ്ഥിരമായിപങ്കെടുത്തിരുന്നു.മിക്കവരും ശിവരാജ യോഗി അയ്യാ സ്വാമികളുടെ ശിഷ്യർ.
സുന്ദരൻ പിള്ളക്കു "മനോന്മണീയം" എന്ന തമിഴ് നാടകമെഴുതാനുള്ള പ്രചോദനം
ചട്ടമ്പി സ്വാമികൾക്കു ബ്രാഹ്മണ മേധാവിത്വത്തെ എതിർക്കാനുള്ള പ്രചോദനം
കൃഷ്ണ ഭക്തനായിരുന്ന നാണു ശിവഭക്തനാകാനും "ഈഴവശിവ"നെ പ്രതിഷ്ടിക്കാനും ഉള്ള പ്രചോദനം
അയ്യങ്കാളിയ്ക്കു "വില്ലുവണ്ടി സമരം" നടത്താനുള്ള പ്രചോദനം,
ദരിദ്രബാലനായ നെടുംകോട് പപ്പു ഇംഗ്ലീഷ് പഠനത്തിനു ചേരാനും ഡോ.പൽപ്പു ആയ ശേഷം
എസ്.എൻ.ഡി.പി സ്ഥാപിക്കാനും പ്രചോദനം 
ഈ രണ്ടു വിദ്വൽ സഭകളിലെ ചർച്ചകളായിരുന്നു
എന്ന കാര്യം പി.ഗോവിന്ദപ്പിള്ള മറച്ചു വച്ചു-"ദുഷ്ട ലാക്കോടെ"(പകർപ്പവകാശം പി.ജിയ്ക്കു തന്നെ).

ഗുപ്തൻ നായർ സാർ പി.ഗോവിന്ദപിള്ളയെ കണ്ണുമടച്ചു പിന്തുടരുന്നു.

തൈക്കാട് അയ്യാ സ്വാമികൾ "ഹഠയോഗം" ക്യാപ്സ്യൂൾ രൂപത്തിൽ
പഠിപ്പിച്ചിരുന്ന ഒരു പ്രാചീന "വെൺകുളം പരമേശ്വരൻ"ആയിരുന്നു
എന്ന ധാരണ വച്ചു പുലർത്തിയവരായിരുന്നു ഉള്ളൂർ മഹാകവി മുതൽ
ഗുപ്തൻ നായർ സാർ വരെയുള്ള"ഉന്നത" കുല നിരൂപക സിംഹങ്ങൾ.
അവർക്കൊന്നും "ശിവരാജ യോഗം" എന്നതിന്റെ "ഹരിശ്രീ" പോലുമ്മനസ്സിലാക്കാൻ
കഴിഞ്ഞില്ല.
ചര്യ
ക്രിയ
യോഗം
ജ്ഞാനം
എന്നിങ്ങനെ നാലുഭാഗം അടങ്ങിയതാണു "ശിവരാജയോഗം" എന്ന ദ്രാവിഡ ആത്മീയ വിദ്യ.
യോഗം എന്ന ഹഠയോഗം മാത്രമായി ശിവരാ ജ യോഗികൾ അതാരേയും അഭ്യസ്സിപ്പിക്കാറില്ല.
ആദ്യം "ബാലാസുബ്രഹ്മണ്യ മന്ത്രം" ഉപദേശിക്കും.അതു പോലും പഠന നിരീക്ഷണങ്ങൾക്കു
ശേഷം.
നാണുവിനെ ഏഴു വർഷം നിരീക്ഷിച്ച ശേഷം യോഗ്യൻ എന്നു കണ്ടതിനാലാണു അയ്യാവു
1055 (ഏ.ഡി 1879) -ലെ ചിത്രാ പൗർണ്ണമിക്കു കുഞ്ഞനെ ശിഷ്യനായി എടുത്തത്.
പക്ഷേ നാണുവിനത്രയും കാത്തിർക്കേണ്ടി വന്നില്ല.കുഞ്ഞൻ പരിചയപ്പെടുത്തി,അടുത്ത ചിത്രാ
പൗർണ്ണമിക്കു(1055ഏ.ഡി 1880) നാണു അയ്യാ ശിഷ്യനായി.അവർ ചര്യ,ക്രിയ എന്നിവ പഠിച്ച ശേഷം

ഹഠ യോഗം പഠിച്ചിരിക്കാം .അതിനു ശേഷം ജ്ഞാനികൾ ആയതാവാണം.

മിശ്ര ഭോജനം ഗുപ്തൻ നായർ സാറിന്റെ ദൃഷ്ടിയിൽ

ആദ്ധ്യാത്മിക നവോത്ഥാനത്തിന്റെ ശില്പികൾ (മാതൃഭൂമി 2008)
എന്ന ലേഖന സമാഹാരത്തിലെ "സ്രോതസ്സ്' എന്ന കള്ളിയിൽ
നിർമ്മലാനന്ദസ്വാമികളെ കുറിച്ചു പറയുന്ന സന്ദർഭത്തിൽ
"മിശ്രഭോജനം" എന്ന തലക്കെട്ടിൽ പ്രൊഫസ്സർ എഴുതിയതു കാണുക (പേജ് 63)

"ഹരിപ്പാട്ടെ ആശ്രമോൽഘാടന ദിവസം (1913 ഏപ്രിൽ 2 ന്) ഒരു 
വിശേഷം ഉണ്ടായി....."
"ഒരുമിശ്രഭോജനം"
"ഈ സംഭവം കഴിഞ്ഞ് നാലു വർഷത്തിനു ശേഷമാണ് സഹോദരൻ അയ്യപ്പൻ
ചിറായി(ചെറായ് എന്നു വായിക്കുക) യിൽ വച്ച് മിശ്രഭോജനം തുടങ്ങിയത്"

കേരളത്തിൽ 140 വർഷം മുമ്പു 1875 മുതൽ വർഷം തോറും തൈപ്പൂയ സദ്യകൾക്ക്
തൈക്കാട്ട് വച്ച് ശിവരാജയോഗി അയ്യാസ്വാമികൾ ,മഹാത്മാ ഗാന്ധി പിൽക്കാലത്ത്
"പുലയരാജാവ്"എന്നുവിശേഷിപ്പിച്ച അയ്യങ്കാളിയേയും തന്നേയും ബ്രാഹ്മണരോടും
വിവിധ ജാതി മതസ്ഥരായ അൻപതിൽ പരം സ്ത്രീ പുരുഷന്മാരുമായി ചേർന്നു
(മിശ്രഭോജനമല്ല) സാക്ഷാൽ "പന്തി ഭോജനം" നടപ്പാക്കി വന്നിരുന്നു എന്ന കാര്യം

പ്രൊഫസ്സർ അറിയാതെ പോയി.അല്ലെങ്കിൽ അറിഞ്ഞില്ല എന്നു നടിക്കുന്നു.

No comments: