Sunday, June 07, 2009

ഇംഗ്ലീഷ് സംസാരിക്കുക

ഇംഗ്ലീഷ് സംസാരിക്കുക
 


കന്നടയേയും പുരാതനഭാഷയായി അംഗീകരിച്ചതുപോലെ
മലയാളത്തേയും പുരാതനം എന്നംഗീകരിച്ച് ഭാഷാവികസനത്തിനായി
ഫണ്ട് അനുവദിക്കണം എന്നു വാദിക്കാന്‍ ,ഹിന്ദുദിനപ്പത്രത്തിലെ
തന്റെ കോളത്തില്‍ എഴുതുന്ന ടി.പി രാജീവന്‍ 7.6.09 ല്‍
എഴുതുന്നു:

മലയാളികള്‍ ആയ കമലാദാസ്,ശശിതരൂര്‍ അരുന്ധതി റോയ്,അനിതാനായര്‍
എന്ന നാഗരീകര്‍മാത്രമല്ല,
സംഗീതാ ശ്രീനിവാസന്‍,ഇന്ദു നായര്‍,ആദിത്യ ശങ്കര്‍,പി.ഏ.നൗഷാദ്
എന്നീ ഗ്രാമീണരും മലയാളത്തില്‍ മാത്രം എഴുതാതെ ഇംഗ്ലീഷില്‍ എഴുതുന്നതിനാല്‍
"കേരളത്തെ ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ മാതൃഭൂമി" എന്നു മേലില്‍
വിശേഷിപ്പിക്കേണ്ടി വരും
എന്നു കളിയാക്കുന്നു.മലയാളത്തിലും ഇംഗ്ലീഷിലും നന്നായി
എഴുതുന്ന രാജീവനെപ്പോലുള്ള
ഒരാള്‍ ഈ വാദം ഉന്നയിക്കുന്നതു വിചിത്രം.
മലയാളഭാഷയ്ക്ക് ആവശ്യത്തിനു വികസനം ആയി.
നമ്മുടെ കുട്ടികള്‍ക്ക് ആംഗ്ലേയ ഭാഷ സംസാരിക്കാനുള്ള നൈപുണ്യം വളരെക്കുറവാണ്.
കമ്മ്യൂണിക്കേഷന്‍ സ്കില്ല്‍ മോശം.ചൈനയില്‍ മൈതാനങ്ങളില്‍ ആളുകളെ കൂട്ടി
അവരെ സ്പോക്കന്‍ ഇംഗ്ലീഷ് പഠിപ്പിക്കയാണ് സര്‍ക്കാര്‍.നമ്മുടെ അടുത്ത തലമുറ
വിദേശരാജ്യങ്ങളില്‍ പോയി രക്ഷപെടണമെങ്കില്‍ ഇംഗ്ലീഷ് സംസാരിക്കാനുള്ള
അവരുടെ കഴിവു കൂട്ടണം.ടോം വടക്കന്റേയും ശശി തരൂരിന്റേയും
മലയാളത്തെ കളിയാക്കാനാണ് സുകുമാര്‍ അഴീക്കോട് ഉള്‍പ്പെടെ നാം മലയാളികള്‍ക്കു
താല്‍പ്പര്യം(കാരാട്ട് എന്ന മലയാളിയുടെ മലയാളത്തെ അവര്‍ കാണുന്നുമില്ല
ശശി തരൂരിനെ കുട്ടികള്‍ മാതൃകയാക്കണം എന്നു ഞാന്‍ പറയാനുള്ള പ്രധാനകാര്യം
ഇംഗ്ലീഷില്‍ സംസാരിക്കാനുള്ള പ്രാവീണ്യമാണ്.കെ.ആര്‍.നാരായണന്‍ എന്തിന്‌,
ഏ.പി.ജെ അബ്ദുല്‍ കലാം പോലും അക്കാര്യത്തില്‍ മോശം.ആന്‍ടണി.വി.എസ്സ്
എന്നിവര്‍ ഇംഗ്ലീഷ് സംസാരിക്കുമ്പോള്‍ കുനിഞ്ഞിരിക്കാന്‍ നമുക്കു തോന്നാറില്ലേ?

മലയാളത്തെ വികസിപ്പിക്കാനല്ല നമ്മുടെ കുട്ടികളുടെ ഇംഗ്ലീഷ് സംസാരം നന്നാക്കി
അവരെ വിശാലലോകത്തില്‍ ജീവിക്കാനും ജോലി ചെയ്യാനും പ്രാപ്തരാക്കയാണ്
വേണ്ടത്.ഇംഗ്ലീഷ്കാരെക്കാള്‍ നന്നായി ഇംഗ്ലീഷ് എഴുതുകയും സംസാരിക്കയും
ചെയ്യുന്നവരുടെ മാതൃഭൂമി എന്നു വിളിക്കപ്പെടാന്‍ വേണ്ട നടപടികളാണ്
കേന്ദ്ര കേരള സര്‍ക്കാരുകള്‍ എടുക്കേണ്ടത്. ഈ വാ​സ്തവം ഏറ്റവും നന്നായി
അറിയാവുന്ന ശശിതരൂര്‍ ഇക്കാര്യത്തില്‍ ബോധവല്‍ക്കരണവും നടപടികളും
സ്വീകരിക്കുമെന്നു കരുതുന്നു.ബോസ്റ്റണ്‍ നഗരിയുമായി തിരുവനന്തപുരത്തിനു
നാഗരികബാന്ധവം(സൗഹൃദം) പ്ലാന്‍ ചെയ്യൂന്ന തരൂരിന്‍ ഇക്കാര്യത്തിലും
കുറേ ചെയ്യാന്‍ കഴിയട്ടെ.അതിനായി കൂട്ടുകാരും ബോധവല്‍ക്കരണം തുടങ്ങുക
Posted by Picasa

Wednesday, June 03, 2009

പേരക്കിടാവിനു കാട്ടിക്കൊടുക്കാന്‍ ഒരു റോള്‍ മോഡല്‍


Son in childhood

with Grandson
പേരക്കിടാവിനു കാട്ടിക്കൊടുക്കാന്‍ ഒരു റോള്‍ മോഡല്‍

ജോലിത്തിരക്കിനാലും സംഘടനാപ്രവര്‍ത്തനം,ആരോഗ്യബോധവല്‍ക്കരണം
എന്നിവയിലെ താല്‍പര്യം എന്നിവയാലും മക്കള്‍ക്കു ശൈശവത്തിലും
കൗമാരത്തിലും വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ സാധിച്ചില്ല.ആ കുറവു
ഒരു പരിധി വരെ വാമഭാഗം ശ്രദ്ധിച്ചതിനാല്‍ മക്കളുടെ കാര്യത്തില്‍
ഇന്നു പശ്ചാത്താപിക്കേണ്ടി വരുന്നില്ല.
മക്കളെ ഡോക്ടറന്മാര്‍ ആകാന്‍ പ്രോല്‍സാഹിപ്പിച്ചില്ല എന്നു പറഞ്ഞുകൂടാ.
ജവഹര്‍ ലാല്‍ നെഹൃവിനെ അനുകരിച്ചെന്നു പറയട്ടെ,
'ഒരു ഡോക്ടര്‍ മകള്‍ച്ചയച്ച കത്തുകള്‍','ഒരു ഡോക്ടര്‍ മകനയച്ച കത്തുകള്‍'
തുടങ്ങി താനെഴുതിയ ലേഖനപരമ്പരകള്‍ തീര്‍ച്ചയായും അവര്‍ വായിച്ചിരിക്കണം.
ആരോഗ്യസേവനം തൊഴിലാക്കാന്‍ അതവരെ പ്രേരിപ്പിച്ചിരിക്കാം.
മെറിറ്റില്‍ തന്നെ പിതാവു പഠിച്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ പഠിച്ചു
തന്നെ അവര്‍ ഡോക്ടറന്മാരായി. ബ്രിട്ടനിലെ റോയല്‍ കോളേജില്‍ നിന്നും മെംബര്‍ഷിപ്
നേടിയ രണ്ടുമക്കളും തന്നെക്കാള്‍ വലിയ ഡോക്ടറന്മാരായിക്കഴിഞ്ഞു.

സ്കൂള്‍-കോളേജു പഠനകാലങ്ങളില്‍ മാതൃകാപുരുഷന്മാര്‍ ഉണ്ടായിരുന്നില്ല.
വാഴൂര്‍ കുതിരവട്ടം സ്കൂളിലെ കവിയൂര്‍ ശിവരാമപിള്ള ,കോട്ടയം സി.എം. എസ്സ്.
കോളേജിലെ അമ്പലപ്പുഴ രാമവര്‍മ്മ എന്നിവര്‍ ഏറെ ഇഷ്ടപ്പെട്ട അധ്യാപകര്‍ ആയിരുന്നു.
അവരെപ്പോലെ മലയാള അദ്ധ്യാപകര്‍ ആകണം എന്നു ചിന്തിച്ചിരുന്നു എന്നു തോന്നുന്നു.
മലയാളഭാഷയോടുള്ള താല്‍പര്യം അവരാണ് ജനിപ്പിച്ചത്.തൊഴില്‍ രംഗത്ത് അതു ഗുണം
ചെയ്തോ ദോഷം ചെയ്തോ എന്നു സംശയം.
മലയാളത്തിനോട് അത്ര താല്‍പര്യം കാട്ടതിരിക്കയും
ഇംഗ്ലീഷില്‍കൂടുതല്‍ ശ്രദ്ധിക്കയും ചെയ്തിരുന്നുവെങ്കില്‍ വിദേശരാജ്യങ്ങളില്‍ ഉന്നതപദവിയിലെത്തിയ
ചില സഹപാഠികള്‍ക്കൊപ്പമോ അവരേക്കാള്‍ ഔന്ന്യത്തിലോ എത്തിയേനേ.ഏതായാലും
അതിലും താഴെയാകനിടവരില്ലായിരുന്നു. പുതുതായി തുടങ്ങിയ കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു
വൈദ്യശാസ്ത്രപഠനം എന്നതിനാല്‍ മാതൃകയാക്കാന്‍ പറ്റിയ മുതിര്‍ന്ന ഡോക്ടര്‍മാര്‍
ചുരുക്കമായിരുന്നു.ഉന്നതപഠനത്തിനായി ഇംഗ്ലണ്ടില്‍ പോയിരുന്നുവെങ്കില്‍ താന്‍ തീര്‍ച്ചയായും
റോള്‍ മോഡല്‍ ആക്കുക യൂക്കെയില്‍ നാഷണല്‍ ഹെല്‍ത്തു സര്‍വ്വീസ് തുടങ്ങിയ
അന്യൂറുന്‍ ബീവാന്‍ എന്ന രാഷ്ട്രീയക്കാരനെ ആയിരുന്നേനെ.വെയില്‍സ്തലസ്ഥനമായ
കാര്‍ഡിഫ് സന്ദര്‍ശിച്ചതു പോലും അദ്ദേഹത്തി പ്രതിമയോടൊപ്പം നിന്നൊരു ഫോട്ടോ
എടുക്കാനായിരുന്നുവല്ലോ.


കൊച്ചുമക്കള്‍ ജനിച്ചു മുത്തഛനായപ്പോള്‍ ജോലിഭാരം കുറഞ്ഞു.കുറച്ചു.ധാരാളം സമയം.
ജീവിതാനുഭവങ്ങള്‍ ഏറെ. ഇംഗ്ലീഷിനു പ്രാധാന്യം കൊടുക്കേണ്ടതി ആവശ്യകത
തികച്ചും ബോധ്യമായി. കൊച്ചുമക്കളുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ ഏറെ സമയം .
പക്ഷേ പേരക്കിടങ്ങള്‍ രണ്ടും 5200 മൈല്‍ അകലെ യൂക്കെയില്‍.കൊച്ചുമകള്‍ അഞ്ചുവര്‍ഷം
കൂടെയുണ്ടായിരുന്നു.കൊച്ചുമകനാകട്ടെ ഏതാനും ആഴ്ചകളും.9,7 വയസ്സുകാരായ
കൊച്ചുമക്കള്‍ രണ്ടുപേരും ഇന്ന്‍ യൂക്കെയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍. മിക്കദിവസങ്ങളിലും
സ്കൈഫു വഴി നേരില്‍കാണും സംസാരിക്കും.സംവദിക്കും.


മക്കള്‍ക്കു റോള്‍ മോഡലുകളെ കാട്ടിക്കൊടുത്തിരുന്നില്ല.തന്നെ കണ്ടു പഠിക്കൂ എന്നൊരഹന്ത
ആയിരുന്നുവോ ആവോ?അതോ അക്കാര്യം ശ്രദ്ധയില്‍ പെടാതെ പോയോ?
ഓര്‍ക്കുന്നില്ല. അറിവും പക്വതയും വന്ന കാലത്തു പേരക്കിടാങ്ങള്‍ക്ക്
റോള്‍ മോഡലുകളെ കാട്ടിക്കൊടുക്കുകു മുത്തഛന്‍റെ കടമയെന്നു കരുതുന്നു.
ഡോ.ബാബു പോള്‍ എഞ്ചിനീയറിംഗ് പഠനത്തിനു പോകുന്ന കൊച്ചുമകന്
എഴുതിയ കത്ത് ബ്ലോഗില്‍ കണ്ടപ്പോള്‍ എത്ര നല്ല മുത്തഛന്‍ എന്നു തോന്നി.
വിവരം ഒരു ബ്ലോഗില്‍ ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

1962 ല്‍ മെഡിസിനും എഞ്ചിനീയറിഗിനും ഒന്നിച്ചഡ്മിഷന്‍
കിട്ടുമ്പോള്‍ തിരുവനന്തപുരം എഞ്ചിനീയറിഗ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി ആയിരുന്നു
ഡി.ബാബുപോള്‍.അതിനു മുമ്പു തന്നെ വിദേശയാത്ര നടത്തി കേരളഭൂഷണത്തില്‍ യാത്രാവിവരണം എഴുതി
പ്രസിദ്ധനായിരുന്ന ബാബു പോള്‍.അദ്ദേഹത്തെ റോള്‍ മോഡലാക്കാന്‍ കൊച്ചു മകനെ ഉപദേശിച്ചാലോ?
പക്ഷേ,എന്തോ ഒരു പോരായ്മ്മ.

കെ.ആര്‍.നാരായണന്‍.ഏ.പി.ജെ അബ്ദുള്‍കലാം തുടങ്ങിയ വന്ദ്യവയോധികരെ ചൂണ്ടിക്കാട്ടിയാല്‍
ഈ പ്രായത്തില്‍ കുട്ടികള്‍ സ്വീകരിക്കുമോ? അയ്യേ,അപ്പൂപ്പന്മാര്‍ എന്നു പറയുകില്ലേ?
രാജീവ് ഗാന്ധി ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തെ ചൂണ്ട്ക്കാട്ടാമായിരുന്നു. രാഹുല്‍
അതിമാത്രം വളര്‍ന്നു എന്നു പറയാറായിട്ടില്ല താനും.
ലോകാന്തരവലയം ആവിഷ്കരിച്ച ടീം ബര്‍ണര്‍ ലീയെ ആയാലോ എന്നാലോചിച്ചിരുന്നു.

അങ്ങിനെ ഇരിക്കവേ ലോകസഭാ തെരഞ്ഞെടുപ്പുവരുന്നു. അപ്പോഴാ​ണ് സന്തോഷം
തോന്നിയത്.കാത്തിരുന്ന മാതൃകാപുരുഷന്‍ അവതരിക്കുന്നു. കുട്ടികള്‍ക്കെല്ലാം
ഇഷ്ടപ്പെടുന്ന,മാതൃകയാക്കാവുന്ന സുമുഖന്‍,സുന്ദരന്‍,പ്രസന്ന വദനന്‍,സംസാരപ്രിയന്‍
,നെറ്റ്സേവി എല്ലാം എല്ലാമായ ശശി തരൂര്‍ എന്ന മലയാളി പ്രതിഭ.
തിരുവനന്തപുരം കാരുടെ പുതിയ എം.പി.ഇന്ത്യാക്കരുടെ വിദേശകാര്യ സഹമന്ത്രി.

ഗാന്ധിയോ നെഹൃവോ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമ്പോള്‍ വിദേശവിദ്യാഭ്യാസം
കിട്ടിയിരൂന്നുവെങ്കിലും ആഗോള പൗരന്മാരായിരുന്നില്ല.
കൃഷ്ണമേനോനും കെ.ആര്‍.നാരായണനും മാത്രം അവകാശപ്പെടാവുന്ന യോഗ്യതയാണത്.
ഇപ്പോള്‍ ശശിതരൂരുരിനും.ഇന്ത്യയില്‍ മടങ്ങി എത്തിയ ശേഷമാണ് നെഹൃ എഴുതിത്തുടങ്ങിയത്.
തരൂരാകട്ടെ,രാഷ്ട്രീയത്തില്‍ കയറും മുമ്പേ ആഗോള പ്രസിദ്ധനായ എഴുത്തുകാരനും കോളമിസ്റ്റും
ബ്ലോഗറും ആയിക്കഴിഞ്ഞിരുന്നു. ഇരുപത്തിരണ്ടാം വയസ്സില്‍ പി.എച്ച്.ഡി നേടിയ അതി സമര്‍ത്ഥന്‍.

ലണ്ടന്‍ സന്ദര്‍ശനവേളയില്‍ കൊച്ചുമക്കളെ നെഹൃ പഠിച്ചിരുന്ന ഹാരോ പബ്ലിക് സ്കൂളും
ഗാന്ധിജി പഠിച്ചിരുന്ന കിംഗ്സ് കോളേജും നെഹൃവും കെ.ആര്‍.നാരായണനു പഠിച്ചിരുന്ന
ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സും പഠനം നടത്തിയ എഡിന്‍ബറോ യൂണിവേര്‍സിറ്റിയും
രാജീവും സോണിയായും വഞ്ചി തുഴഞ്ഞിരുന്ന കേംബ്രിഡ്ജിലെ കാം നദിയും സര്‍ ഐസക് ന്യൂടന്റെ
തലയില്‍ ആപ്പിള്‍ വീഴ്ത്തിയ ആപ്പ്ഈല്‍ മരം നിന്ന സ്ഥലവും ജെ.കെ.റോളിഗ് മുലകുടി മാറാത്ത
കുഞ്ഞുമായി ഇരുന്നെഴുതിത്തുടങ്ങിയ കോഫിഹൗസ് ടേബിളും
കൃഷ്ണ മേനോന്‍ പ്രസംഗിച്ചു പഠിച്ച സ്പീക്കേര്‍സ് കോര്‍ണറും ഷേക്സ്പീയര്‍ വസതിയും
വേര്‍ഡ്സ്വര്‍ത്ത് വസതിയും സ്കോട്ട് സ്മാരകവും
ഒക്കെ കാണിച്ചു കൊടുക്കാന്‍ കഴിഞ്ഞതു വലിയൊരു ഭാഗ്യം തന്നെ.

അവരുടെ മാതാപിതാക്കള്‍ക്ക് അതിനുള്ള സമയവും സാവകാശവും
കിട്ടിയിരുന്നില്ല . അവര്‍ക്കു മക്കള്‍ ഡോക്ടറന്മാര്‍ ആവണം എന്നു കണ്ടേക്കാം
മുത്തഛനായ തനിക്കങ്ങനെ ഒരാഗ്രഹം ഇല്ല. എന്നാല്‍ ഇതുവരെ അവര്‍ക്കു ഒരു
റോള്‍ മോഡലിനെ കാട്ടിക്കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇപ്പോള്‍ ആ ദുഖവും ഇല്ലാതായി.മിടുക്കരായ കുട്ടികളുടെ മാതാപിതാക്കല്‍ എല്ലാം
വോട്ടു ചെയ്കവഴി വന്‍ഭൂരിപക്ഷം നേടിയ തരൂര്‍ തീര്‍ച്ചയായും അവര്‍ക്കൊരു
മാതൃകാപുരുഷന്‍ തന്നെ. എത്രയോ വര്‍ഷത്തിനു ശേഷമാണ് മലയാളിയായ
ഒരു മാതൃകാപുരുഷനെ നമുക്കു കിട്ടുന്നത്.
നന്ദി ശ്രീ തരൂര്‍.
ആഗോള മലയാളിയായ അങ്ങേയ്ക്കു നമോവാകം.ഇനിയും ഉയരങ്ങിളിലെത്തി
ഞങ്ങളുടെ പേരക്കിടാങ്ങളുടെ ആദരവു നേടുക.അമ്മ മലയാളത്തിനഭിമാനമാവുക.

Monday, June 01, 2009


മനോന്മണീയം സുന്ദരനാര്‍

മനോന്മണീയം സുന്ദരനാര്‍ എന്നു തമിഴരും പ്രൊഫ. സുന്ദരംപിള്ള എം.ഏ എന്നു മലയാളികളും വിളിച്ചിരുന്ന
തത്വശാസ്ത്രപ്രൊഫസറെക്കുറിച്ച് പി.ഗോവിന്ദപ്പിള്ള 1760 ലക്കംപേജ് കലാകൗമുദിയില്‍ 'ഡാര്‍വിനും മലയാളനാടും' എന്ന
ലേഖനത്തില്‍ എഴുതിയ ഭാഗത്തിന് അല്‍പം കൂട്ടിച്ചേര്‍ക്കല്‍.


തിരുവിതാംകൂറില്‍ നിന്നും ആദ്യമായി എ.ഏ ബിരുദം(തത്വശാസ്ത്രം)
നേടിയ ആളായിരുന്നതിനാല്‍ അദ്ദേഹം എം.ഏ.സുന്ദരന്‍ പിള്ള (1855-1897)എന്നാണറിയപ്പെട്ടിരുന്നത്.

ശിവരാജയോഗി തൈക്കാട് അയ്യസ്വാമികളുമൊത്ത് തിരുവനന്തപുരത്ത് അദ്ദേഹം ശൈവപ്രകാശ സഭതുടങ്ങി.
അദ്ദേഹത്തെ സ്വാമി വിവേകാനന്ദന്‍ ഇങ്ങോട്ടു വന്നു സന്ദര്‍ശിക്കയായിരുന്നു. പ്രൊഫസറുടെ ഗുരുവായിരുന്ന
ഹാര്‍വ്വി സായിപ്പിന്‍റെ സ്മരണക്കായി പേരൂര്‍ക്കടയിലെ ആയിരമേക്കര്‍ വരുന്ന കുന്നില്‍ അതിമനോഹരമായ
ഒരു ബങ്ലാവ്(ഹാര്‍വ്വി ബങ്ലാവ്)പണിയിച്ച് അതിലായിരുന്നു അദ്ദേഹം താമസ്സിച്ചിരുന്നത്.മരുതിമൂട് എന്നായിരുന്നു
അക്കാലത്തെ സ്ഥലനാമം. നാണുവും(പില്‍ക്കാലത്തു ശ്രീനാരായണഗുരു)കുഞ്ഞന്‍ ചട്ടമ്പിയും(പില്‍ക്കാലത്തു ചട്ടമ്പി സ്വാമികള്‍)
ഹാര്‍വ്വി ബങ്ലാവിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു.പ്രൊഫസ്സറുടെ പത്നി ശിവകാമി അമ്മ
അവര്‍ രണ്ടുപേരുടേയും പോറ്റമ്മയും ആയിരുന്നു.

സി.വി.രാമന്‍ പിള്ള,ആര്‍ ഈശ്വരപിള്ള, കെ.പി ശങ്കര മേനോന്‍, പോള്‍ ഡാനിയല്‍ എന്നിവര്‍ സുന്ദരന്‍ പിള്ളയുടെ
ശിഷ്യരായിരുന്നു.തിരുവിതാംകൂറിലെ ആര്‍ക്കിയോളജി വകുപ്പു സ്ഥാപിച്ചത്
അതിന്‍റെ ആദ്യ മേധാവിയായിത്തീര്‍ന്ന സുന്ദരന്‍ പിള്ളയാണ്.പേരൂര്‍ക്കടയില്‍ അഞ്ചലാഫീസ്സും പോലീസ് സ്റ്റേഷനും
തുടങ്ങാന്‍ കാരണം പ്രൊഫസ്സറായിരുന്നു.

തമിഴ്നാട്ടിലെ ദേശീയഗാനം അദ്ദേഹത്തിന്‍റെ മനോന്മണീയത്തിലെ ആദ്യഗാനമാണ്.പത്തു പാട്ട്,തിരുവിതാംകൂറിലെ ചില പുരാതന രാജാക്കന്മാര്‍ ,
ന്നൂറ്റൊകൈ വിളക്കം എന്നിവയും പ്രസിദ്ധം.ലണ്ടന്‍ ഹിസ്റ്റോറിക്കല്‍ സൊസ്സൈറ്റിയിലെ അംഗമായിരുന്നു.
ഏക മകന്‍ തിരുക്കൊച്ചി ധനമന്ത്രിയായി ത്തീര്‍ന്ന പി.എസ്.നടരാജപിള്ളയാണ്
സി.പി രാമസ്വാമി അയ്യരെ ആദ്യമായി തിരുവിതാംകൂറില്‍കൊണ്ടുവന്നത്.സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായതോടെ
പി.എസ്സ് നടരാജപിള്ളയുടെ ശത്രുവായി മാറിയ സി.പി,പിതാവ് ആര്‍ജ്ജിച്ചു നല്‍കിയ ആയിരമേക്കര്‍ ഹാര്‍വ്വിപുരം
കുന്നും അതിലെ ബങ്ലാവും സര്‍ക്കാരിലേക്കു കണ്ടുകെട്ടി. പേരൂര്‍ക്കറ്റയിലെ ഏഴുസെന്‍റിലെ
ഓലപ്പുരയില്‍ മന്ത്രിയായിരുന്നപ്പോഴും താമസ്സിച്ചിരുന്ന നടരാജപിള്ളയാണ് നമ്മുടെ ബഡ്ജറ്റുകള്‍ക്കു
അടിസ്ഥാനമിട്ടതും ഭൂപരിഷ്കരണം നടപ്പിലാക്കന്‍ ശ്രമിച്ചതും.കണ്ണന്‍ ദേവന്‍ കമ്പനി ഏറ്റെടുക്കാനും ആരാജ്യസ്നേഹി ശ്രമിച്ചു.
ചര്‍ച്ചയ്ക്കായി അങ്ങോട്ടു ചെന്ന പി.എസ്സിനെ ജനറല്‍ മാനേജരായിരുന്ന വാട്ടര്‍മാന്‍ എന്ന സായിപ്പ് അധിക്ഷേപിക്കാന്‍ ശ്രമിച്ചതും
ക്ഷമാപൂര്‍വ്വം പെരുമാറി സായിപ്പിന്‍റെ ആദരവ് സമ്പാദിച് ച്പി.എസ്സ് മടങ്ങിയതിന് അന്നത്തെ കോട്ടയം സബ്കളക്ടര്‍
(പിന്നീട് പ്രധാനമന്ത്രി ഓഫീസ്സിലെ പ്രധാനി)പി.സി.അലക്സാണ്ടര്‍ സാക്ഷി.ഒപ്പം കളക്ടര്‍ ആയിരുന്ന ഗോവിന്ദമേനോനും.

ഇന്ന്‍ ഹാര്‍വ്വിപുരം ഒരു കോളനിയാണ്.'ബ്രിട്ടോ ഇന്‍ഡ'ക്സ് നോക്കി ചിക്കന്‍ഗുനിയായെ പ്രതിരോധിച്ചു
വാര്‍ത്താപ്രാധാന്യം നേടിയ ഹാര്‍വ്വിപുരം കോളനി പി.എസ്സ്.നടരാജപിള്ളയുടെ പിത്രുസ്വത്താണെന്നറിയാവുന്നവര്‍
വിരളമായിരിക്കും.
ആലപ്പുഴയില്‍ ജനിച്ചു തിരുവനന്തപുരത്തു ജീവിച്ചു മണ്ണടിഞ്ഞ
മനോന്മണീയം സുന്ദരന്‍ പിള്ളയ്ക്കോ മകന്‍ നടരാജപിള്ളയ്ക്കോ തിരുവനന്തപുരത്തു സ്മാരകമില്ല.
അവരുടെ വകയായിരുന്ന ഹാര്‍വ്വിപുരം എന്ന കോളനിയ്ക്കെങ്കിലും അവരുടെ പേര്‍
'സുന്ദരനടരാജപുരം' എന്നു പേരിടാന്‍ അധികൃതര്‍ ശ്രദ്ധിക്കുമോ?'