Monday, June 12, 2017

തുമ്പൂര്‍മൂഴി എയിറോബിക് കമ്പോസ്റ്റിങ്ങ് (TMAC) മാലിന്യ സംസകരണം ഉറവിടത്തിൽ മാലിന്യത്തിൽ നിന്നും ജൈവപച്ചക്കറിക്കൃഷിയ്ക്കു വേണ്ട വളം

തുമ്പൂര്‍മൂഴി എയിറോബിക് കമ്പോസ്റ്റിങ്ങ് (TMAC)
മാലിന്യ സംസകരണം ഉറവിടത്തിൽ
മാലിന്യത്തിൽ നിന്നും ജൈവപച്ചക്കറിക്കൃഷിയ്ക്കു വേണ്ട വളം
=============================================================
ഡോ കാനം ശങ്കരപ്പിള്ള,പൊന്‍കുന്നം
9447035416 drkanam @gmail.com
വീടുകളിലേയും വഴിയോരങ്ങളിലേയും ടൗണുകളിലേയും മാലിന്യം വൃത്തികേടിനും ഈച്ച-കൊതുകു എന്നിവയുടെ
വളർച്ചയ്ക്കും പകർച്ചപ്പനി വ്യാപനത്തിനും മറ്റും കാരണമാകുന്നു.
പക്ഷേ ഈ മാലിന്യം നമുക്കു തന്നെ സംസ്കരിച്ചു
മേന്മയേറിയ ജൈവവളമാക്കി പച്ചക്കറി-ഫല വൃക്ഷക്കൃഷികൾക്കുപയോഗിച്ചു നമ്മുടെ രോഗപ്രതിരോധ ശേക്ഷി
വർദ്ധിപ്പിക്കാം എന്നറിയുന്നവർ വിരളം
തുമ്പൂര്‍മൂഴി എയിറോബിക് കമ്പോസ്റ്റിങ്ങ് എന്ന മാര്‍ഗ്ഗം കണ്ടെത്തിയ തൃശ്ശൂര്‍ കാര്ഷികസര്‍വ്വ കലാശാലയിലെ ഫ്രാന്‍സിസ് സേവ്യര്‍ എഴുതിയത് വായിക്കുക

അവനവന്റെമാലിന്യം,മറ്റൊരാളുടെ ബാദ്ധ്യതയാകുന്നിടത്ത്പ്ര ശ്നങ്ങളുംപിറവിയെടുക്കുകയായി.നമ്മുടെ മാലിന്യങ്ങൾ നമുക്കുതന്നേ കൈകര്യംചെയ്യുവാനാകുമോ? പറ്റും. അതിലളിതമായി, ഒരുക്കുന്ന “തുമ്പൂർമുഴി മോഡൽ എയ്റോബിക് കമ്പോസ്റ്റ് “ രീതിയിലൂടെ..നമ്മുടെ ജൈവമാലിന്യങ്ങൾ പ്രകൃതിക്കനുയോജ്യരീതിയിൽ വിഘടിപ്പിച്ച് കാർബൺഡയോക്സൈഡ്, മീതെയ്ൻ തുടങ്ങിയ ഹരിതവാതകങ്ങൾ പ്രവഹിപ്പിക്കാതെ,നാടിന്റെ കാർബൺക്രെഡിറ്റിനു അനുരൂപമായി ,മൂന്നുമാസം കൊണ്ട്, നല്ല ജൈവവളമാക്കി മാറ്റി,നാട്ടിലെ കർഷകർക്ക് കൈത്താങ്ങാവുകയും ,രാജ്യസ്നേഹം പ്രകടിപ്പിക്കുകയും ചെയ്യാം..
.
തുമ്പൂർമുഴി കമ്പോസ്റ്റിങ്ങ് എന്താണ്?
അനുയോജ്യമായ ഒരു ഇടം, മുറ്റത്തോ തൊടിയിലോ ഒരുക്കി നാലടി നീളവും,നാലടി വീതിയും,നാലടി ഉയരവും ഉള്ള വായൂ കടക്കാനിടം കൊടുത്ത ഒരു ചുറ്റുമതിൽ ഉള്ള ഫെറോ സിമെന്റ് പെട്ടിയാണ് തുമ്പൂർമുഴി മോഡൽടാങ്ക്. ടാങ്കിന്റെ അടിയിൽ മണ്ണ്,ഫെറോസിമെന്റ് സ്ലാബ്,എന്നിവയാകാം. മഴവെള്ളം വീഴാതെ ഒരു മേൽക്കൂര വേണം.
മൂന്നു മാസം കഴിഞ്ഞും വളം എടുത്തുമാറ്റുന്നില്ല എങ്കിൽ എലിയെ തടയാൻ ചുറ്റും ഒരടി പൊക്കത്തിൽ വല ഘടിപ്പിയ്ക്കാം.ഒരു ടാങ്കിന് നിർമ്മ്മാണച്ചിലവ് 8500 രൂപവരെ വരാം.
തുമ്പൂർമുഴി എയ്റോബിക് കമ്പോസ്റ്റ് തയ്യാറാക്കുന്ന വിധം:
1 ടാങ്കിന്റെ ഏറ്റവും അടിയിലായി 6 ഇഞ്ചു ഘനത്തിൽ പുതിയ ചാണകം നിറയ്ക്കുക..ബയോഗ്യാസ് സ്ലറി/ബാക്റ്റീരിയൽ കൾച്ചർ ആണെങ്കിൽ അടിയിൽ അതു ഒഴിച്ചുകൊണ്ടാവാം തുടക്കം,ഇതിലേ അണുജീവികൾ ആണ് കമ്പോസ്റ്റിങ്ങ് പ്രക്രിയ നടത്തുക.
2 ചാണക അട്ടിക്കു മുകളിലായി 6 ഇഞ്ചു ഘനത്തിൽ നന്നായി ഉണങ്ങിയ ഇല, വൈയ്ക്കോൽ,ഉണക്കപ്പുല്ല്, ഉണങ്ങിയ ഓല,ചകിരി,കീറിയ ചെറു കടലാസ് കഷണങ്ങൾ എന്നിവ അട്ടിയാക്കി ഇടുക..പെരുകുന്ന അണുജീവികൾക്കുള്ള ഊർജ്ജം നൽകുന്ന കാർബൺ സങ്കേതമാണിത്...
3 ഇതിനു മുകളിൽ നമ്മുടെ ജൈവ മാലിന്യങ്ങൾ 6 ഇഞ്ചു ഘനത്തിൽ അടുത്ത അട്ടിയായി നിരത്തണം.മാലിന്യം ഉത്പാദിപ്പിക്കുന്നതനുസരിച്ച് നടുവിൽനിന്നും ഇട്ട് വശങ്ങൾ വരെ എത്തി 6 ഇഞ്ച് ആയശേഷം ഇതിനു മുകളിൽ അടുത്ത ചാണക അട്ടി നിറയ്ക്കാം.വിഘടനം നടക്കുമ്പോൾ ഇട്ട അട്ടി ദിവസങ്ങൾക്കുള്ളിൽ താഴേക്കു താഴുന്നതായി കാണാം..
4 ഇങ്ങനെ മൂന്നു അട്ടികൾ വീതം മുകളിൽ മുകളിലായി ഇട്ട് പെട്ടി നിറയുമ്പോൾ അതു 90 ദിവസത്തേക്ക് അനക്കാതെ വയ്ക്കുക.മഴവെള്ളം കുത്തി ഒലിക്കരുത്..ടാങ്കിന്റെ മൂന്നിലൊന്നായി ദ്രവിച്ച വസ്തുക്കൾ താഴും...
5 പുളിച്ച മണം,ഊറൽ എന്നിവ ഓക്സിജന്റെ അഭാവം കാണിക്കുന്നതിനാൽ ഒരു കമ്പി കൊണ്ട് കുത്തിയിളക്കി വായൂ കടത്തിവിടണം.ഒരു കാരണവശാലും ടാങ്കിന്റെ വശങ്ങളിലേ ദ്വാരങ്ങൾ അടയ്ക്കരുത്..
6 90 ദിനം കഴിഞ്ഞാൽ പെട്ടിതുറന്ന് വളം പുറത്തെടുക്കാം.ഇതു നിരത്തി ഇർപ്പം കളഞ്ഞ് പഴയ ദിനപ്പത്രം കൊണ്ടുണ്ടാക്കിയ പായ്ക്കറ്റിലാക്കി സൂക്ഷിക്കാം.
എന്തുകൊണ്ട് തുമ്പൂർമുഴി മോഡൽ?
*പരിസ്തിതി സൌഹൃദപരം
*ദുർഗന്ധമേയില്ല,ചീയൽ ഇല്ലാത്തതിനാലും,ഓക്സിജന്റെ സാന്നിദ്ധ്യത്തിൽ വിഘടനം നടക്കുന്നതിനാലും ദുർഗന്ധം ഉണ്ടാവില്ല
*ഒരാഴ്ച നിലനിൽക്കുന്ന ഉയർന്ന താപനിലയിൽ (75 ഡിഗ്രി സെന്റിഗ്രേഡ്)രോഗകീടങ്ങൾ നിലനിൽക്കുനില്ല,ഇച്ച ശല്യം ഉണ്ടാവുന്നില്ല.പരാദവളർച്ചയും നടക്കില്ല.
* ലളിതമായി ആർക്കും അട്ടിയിടാവുന്നതിനാൽ തൊഴിലാളികൾ ആവശ്യം വരുന്നില്ല.
*ചിലവുകുറഞ്ഞ ഇതിൽ എടുത്തുമാറ്റാവുന്ന ടാങ്കായതിനാൽ പലയിടത്തേക്കും മാറ്റിവയ്ക്കാം.
തുമ്പൂര്‍മൂഴി എയിറോബിക് കമ്പോസ്റ്റിങ്ങ് ചെലവുകുറഞ്ഞ മോഡല്‍ തയാറാക്കി പ്രയോഗത്തി ലാക്കിയ തിരുവനന്ത പുരത്തെ കേരള ഫാര്‍മര്‍ ചന്ദ്രശേഖരന്‍ നായര്‍ എഴുതിയ ബ്ലോഗ്‌ വായിക്കുക

ഭാരതത്തില്‍ എല്ലാ പ്രദേശങ്ങളിലും മാലിന്യ സംസ്കരണം വലിയ പ്രശ്നം തന്നെയാണ്. ആവശ്യമില്ലാത്ത ജൈവ പദാര്‍ത്ഥങ്ങളെ ജൈവവളമാക്കി മാറ്റുവാന്‍ പല മാര്‍ഗങ്ങളും ലഭ്യമാണ്. എന്നാല്‍ നമ്മള്‍ ഇക്കാര്യത്തില്‍ വിജയം കൈവരിച്ചോ? ഇല്ല. നഗരങ്ങളില്‍ ജനപ്പെരുപ്പം കൂടുകയും ജൈവേതര മാലിന്യങ്ങള്‍ ജൈവമാലിന്യങ്ങള്‍ക്കൊപ്പം കൂട്ടിക്കലര്‍ത്തി പാഴാക്കുകയുമാണ് ചെയ്യുന്നത്. കോടാനുകോടി വര്‍ഷങ്ങള്‍ കൊണ്ട് രൂപപ്പെട്ടതാണ് ഒരിഞ്ച് ജൈവസമ്പുഷ്ടമായ മേല്‍മണ്ണ്. അതില്‍ രാസവളങ്ങള്‍,രാസകീടനാശിനികള്‍, രാസ കളനാശിനികള്‍ എന്നിവ പ്രയോഗിച്ചതിലൂടെ പരിസ്ഥിതി മലിനീകരണം ഭയാനകമായി മാറി. അപ്രകാരം വരും തലമുറയ്ക്ക് സ്വസ്തമായ ജീവിതം സാധ്യമല്ലാതാക്കി.
മാരകമായ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുണ്ടാകുന്നത് രാസകീടനാശിനി പ്രയോഗത്തിലൂടെയാണ് എന്നത് എല്ലാപേര്‍ക്കും അറിയാവുന്ന കാര്യമാണ്. എല്ലാ വീടുകളിലും കുറച്ച് ജൈവ പച്ചക്കറികളും ഇലവര്‍ഗങ്ങളും പഴവര്‍ഗങ്ങളും ടെറസിലും മുറ്റത്തും ഉത്പാദിപ്പിക്കണം. വരും തലമുറയെ രക്ഷിക്കാന്‍ അത് അനിവാര്യമാണ്.ആന്റി ഒക്സിടന്റുകള്‍ കിട്ടാന്‍ അവ വേണം .
നീര്‍ച്ചാല്‍ മുതല്‍ ഗംഗാനദിവരെ ശുദ്ധജലം ലഭിക്കണമെങ്കില്‍ ഓരോ വീട്ടിലും ജൈവേതരമാലിന്യങ്ങള്‍ വേര്‍തിരിച്ചശേഷം ശരിയായ രീതിയില്‍ ജൈവമാലിന്യസംസ്കരണം നടക്കണം. ഈ രാജ്യത്തെ ഓരോ പൗരന്റെയും പ്രഥമകര്‍ത്തവ്യം സുരക്ഷിത പരിസ്ഥിതിസംരക്ഷണമാണ്. എല്ലാവിധ ജൈവമാലിന്യങ്ങളും തൊണ്ണൂറ് ദിവസം കൊണ്ട് നല്ല ഗുണനിലവാരമുള്ള ജൈവവളമാക്കി മാറ്റിയാല്‍ ജൈവകൃഷിയിലൂടെ മണ്ണ് സംരക്ഷിക്കാം.
ബയോഗ്യാസ് പ്ലാന്റുകളില്‍ എല്ലാവിധത്തിലുമുള്ള ജൈവമാലിന്യങ്ങള്‍ നിക്ഷേപിക്കുവാന്‍ കഴിയില്ല. എന്നാല്‍ കേരള വെറ്ററിനറി സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഡോ. ഫ്രാന്‍സിസ് സേവ്യര്‍ നേതൃത്വം നല്‍കി പരിഷ്കരിച്ച എയറോബിക് കമ്പോസ്റ്റിംഗ് ടെക്നിക് മുഖേന എല്ലാ തരത്തിലുമുള്ള ജൈവമാലിന്യങ്ങള്‍ തൊണ്ണൂറ് ദിവസം കൊണ്ട് ദുര്‍ഗന്ധമില്ലാതെയും മലിനജലം ഒലിക്കാതെയും മീഥൈനും കാര്‍ബണ്‍ ഡൈ ഓക്സൈഡും പരിമിതപ്പെടുത്തി ജൈവ സമ്പുഷ്ടമായ വളം നിര്‍മ്മിക്കാന്‍ കഴിയുന്നു.
ഉള്‍വശം 4’x4’x4′ അളവില്‍ നാല് വശങ്ങളിലും വായുസഞ്ചാരം ലഭിക്കത്തക്കരീതിയില്‍ ലഭിക്കുന്ന ഓക്സിജനും,ചാണകത്തിലെ ബാക്ടീരിയയും, ഉണങ്ങിയ ഇലയിലെ കാര്‍ബണും ചേര്‍ന്ന് എല്ലാതരത്തിലുമുള്ള ജൈവമാലിന്യങ്ങളെയും ജൈവവളമാക്കി മാറ്റുന്നു.
4’x4’x4′അളവിലുള്ള എയറോബിക് ബിന്നിന്‍റെ അടിവശം മണ്ണോ സിമന്റിട്ടതോ ആകാം. അടിയറ്റത്ത് 6″കനത്തില്‍ ചാണകവും മുകളില്‍ 6″ കനത്തില്‍ ഉണങ്ങിയ ഇലയും ഇട്ടശേഷം അതിന് മുകളില്‍ മത്സ്യ മാംസാദി വേസ്റ്റുകളും, ചത്ത പക്ഷി മൃഗാദികളും, പച്ചക്കറി വേസ്റ്റും മറ്റും ഒരടി കനത്തിലിട്ട് വീണ്ടും 6″കനത്തില്‍ ചാണകം കൊണ്ട് മൂടണം. ഇപ്രകാരം ലയറുകളായി നാലടി ഉയരം വരെ നിറയ്ക്കാം. നിറഞ്ഞ ശേഷം തൊണ്ണൂറ് ദിവസത്തെ വിശ്രമം ആവശ്യമാണ്.
മുകളിലെ ചിത്രത്തില്‍ കാണുന്ന രോഗബാധമൂലം ചത്ത പട്ടിയും,മുട്ടത്തോടും, ഉള്ളിത്തൊലിയും ചാണകം കൊണ്ട് മൂടിപ്പോള്‍ കണ്ടത് കുടലിലെ ജേംസ് (intestinal germs)കാരണം അടുത്തദിവസം പട്ടിയുടെ വയറ്റില്‍ വായുനിറഞ്ഞ് പെരുകുന്നതായും ചാണകത്തിന്‍റെ മുകള്‍ഭാഗത്ത് വിള്ളലുണ്ടായി ദുര്‍ഗന്ധത്തിന് കാരണമാകുന്നതായും കണ്ടു
അപ്പോള്‍ത്തന്നെ വെള്ളത്തില്‍ കലക്കിയ ചാണകം കൊണ്ട് വിള്ളല്‍ അടച്ച് ദുര്‍ഗന്ധം ഇല്ലായ്മ ചെയ്തു.അതിനാല്‍ മൃഗങ്ങളും മറ്റും സംസ്കരിക്കുമ്പോള്‍ മൂന്ന് ദിവസം നിരീക്ഷണവിധേയം ആക്കുകയും വിള്ളലുകളുണ്ടാവാതെ പരിപാലിക്കേണ്ടതുമാണ്.
തൊണ്ണൂറ് ദിവസങ്ങള്‍ക്ക് ശേഷം ജൈവവളം ശേഖരിക്കാന്‍ കഴിയും. വശങ്ങളിലെ മുകളറ്റത്തുള്ള കട്ടകള്‍ മാറ്റി വളശേഖരണം നടത്താം. ഒരു വശത്തെ മുഴുവന്‍ കട്ടകളും നീക്കേണ്ട ആവശ്യമില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്ലോക്ക് മെമ്പര്‍ ശ്രീ കെ. ജയകുമാര്‍ ഉത്ഘാടനം ചെയ്ത വളമെടുപ്പ് മലയിന്‍കീഴ് കൃഷി ഓഫീസര്‍ നിര്‍മ്മല ജോര്‍ജിന്റെയും, കൃഷി അസിസ്റ്റന്റ് ബീനയുടെയും സാന്നിധ്യത്തിലായിരുന്നു
ജൈവ വളം സ്വയം നിര്‍മ്മിക്കുകയും, അതുപയോഗിച്ച് ജൈവകൃഷി ചെയ്യുകയും ചെയ്യുന്നതിലൂടെ ഒരു സര്‍ട്ടിഫിക്കേഷന്റെയും ആവശ്യമില്ലാതെ വിഷമുക്തമായ ഭക്ഷ്യവിളകള്‍ ഭക്ഷിക്കുവാന്‍ സാധിക്കും. ഒരു വശത്തുകൂടി രാസവളങ്ങളും കീടനാശിനികളും പ്രചരിപ്പിക്കുകയും മറുവശത്തുകൂടി വെജ് വാഷ് കൊണ്ട് കഴുകിയാല്‍ പച്ചക്കറികളിലെ കീടനാശിനികള്‍ ഇല്ലായ്മ ചെയ്യാം എന്ന് പറയുകയും ചെയ്യുന്നത് ഉപഭോക്താവിനെ പറ്റിക്കാന്‍ തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
താഴെക്കാണുന്ന എയറോബിക് ബിന്‍ നിര്‍മ്മിക്കുവാന്‍ 4”x8”x16” സൈസിലുള്ള 120 സിമന്റ് കട്ടകള്‍ വേണം. ഈ പ്ലാന്റ് കേരള ഫാര്‍മര്‍ ചന്ദ്രശേഖരന്‍ നായര്‍ സ്വയം നിര്‍മ്മിച്ചതാണ്. നാലായിരം രൂപയടുപ്പിച്ച് ചെലവ് വരും.
ഇത്തരത്തില്‍ കട്ടകളടുക്കി 4000 രൂപയ്ക്ക് സ്വയം നിര്‍മ്മിക്കാം.
കൂടുതല്‍ അറിയാന്‍
ഡോ:ഫ്രാൻസിസ് സേവ്യർ,വെറ്ററിനറി സർവകലാശാല 9447131598
ഡോ ഗിരിജ ദേവകി ,കാർഷിക സർവകലാശാല
ഡോ .ദീപക് മാത്യൂ ഡീ.കെ. വെറ്ററിനറി സർവകലാശാല
ഡോ.എം.ഓ.കുര്യൻ , വെറ്ററിനറി സർവകലാശാല
 കേരള ഫാര്‍മര്‍ ചന്ദ്രശേഖരന്‍ നായര്‍
വീടുകള്‍, മാര്‍ക്കറ്റ് ,ഹോട്ടല്‍ ,മീന്‍കടകള്‍ ഇറച്ചിക്കടകള്‍,ഓഡിറ്റോറിയം.പള്ളികള്‍ ,ക്ഷേത്രങ്ങള്‍ ,ഹോസ്റ്റലുകള്‍, കശാപ്പു ശാല ,സദ്യാലയം എന്നിവിടങ്ങളില്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കാം .തീര്ത്ഥാടന കേന്ദ്രങ്ങളിലും ഉദാഹരണം എരുമേലി ഈ മാര്‍ഗ്ഗം സ്വീകരിക്കാം .തോട്ടം മേഖലയില്‍ ധാരാളം പശുക്കള്‍ ഉള്ളതിനാല്‍ ചാണകം ഇഷ്ടം പോലെ കിട്ടും .
റബര്‍ തോട്ടങ്ങളില്‍ ബിന്നുകള്‍ സ്ഥാപിക്കാം
,വളം വിറ്റാല്‍ നല്ല വരുമാനവും കിട്ടും
ലൈക്ക്കൂടുതൽ പ്രതികരണങ്ങൾ കാണിക്കുക
അഭിപ്രായം