Sunday, August 10, 2014

ആറന്മുള വള്ളസദ്യ

ആറന്മുള വള്ളസദ്യ
കർക്കിടകം 15 മുതൽ കന്നി 15 വരെ ആറന്മുള ക്ഷേത്രത്തിൽ
വച്ചുനടത്തപ്പെടുന്ന വഴിപാടാണ് "ആറന്മുള വള്ള സദ്യ"ഒരിലയിൽ 63 തരം വിഭവങ്ങൾ വിളമ്പുന്ന കേരളത്തിന്റെ തനതു സദ്യ.
വറുത്തുപ്പേരികൾ 5. ഏത്തയ്ക്കാ,ചേന,ചേമ്പ്, ചക്ക,ശർക്കരപുരട്ടി.
പപ്പടം-വലുതും ചെറുതും
എള്ളുണ്ട,പരിപ്പു വട,ഉണ്ണിയപ്പം,പഴം,മലർ, ഉണ്ടശ്ശർക്കര,കൽക്കണ്ടം,
തോരൻ- അഞ്ചു തരം
അച്ചാർ,അവിയൽ,കിച്ചടികൾ,മധുരപ്പച്ചടി,വറുത്തെരുശ്ശേരി,
ചോർ,കറികൾ,പായസ്സങ്ങൾ എന്നിവയാണു വിഭങ്ങൾ.
48 വിഭവങ്ങൾ തുടക്കത്തിൽ വിളമ്പും.ബാക്കി പദ്യരൂപത്തിൽ
പാടിക്കൊണ്ടു ചോദിക്കും,
വള്ളംകളി ടീമിനാണ് സദ്യനൽകുന്നത്.
ഊണു കഴിഞ്ഞ വള്ളക്കാർ കൊടിമരച്ചുവട്ടിൽ പറ തളിക്കും.
പിന്നെ ദക്ഷിണ സ്വീകരിക്കും.
വള്ള സദ്യ നൽകിയ വഴിപാടുകാരനെ അനുഗ്രഹിക്കും.
പിന്നെ വള്ളപ്പാട്ടു പാടി യാത്ര. ക്ഷേത്രക്കടവു വരെ
വഴിപാടുകാർ അവരെ അനുഗ്രഹിക്കും.
“ആനപ്പാടി കേളച്ചാരുടെ കോളപ്പയ്യുടെ പാളത്തൈരെ....
പാനം ചെയ്യാന്‍ കിണ്ടിപ്പാല്‍ കൊണ്ടുവന്നാലും.
അപ്പം അട അവല്‍പ്പൊതി കൊണ്ടുവന്നാലും.
പൂവന്‍ പഴം കുലയോടിഹ കൊണ്ടുവന്ന്-
ചേതം വരാതെ തൊലി നിങ്ങള്‍ കളഞ്ഞു തന്നാല്‍...”
ഇങ്ങനെ തുടങ്ങുന്ന പാട്ട് വള്ളപ്പാട്ടീണത്തില്‍ ചൊല്ലി വിഭവങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഇല്ല എന്ന് പറയുന്നത ഭഗവാന്റെ വിരോധത്തിന് കാരണമാകുമെന്നു വിശ്വസിക്കുന്നതിനാല്‍ വള്ള സദ്യക്കു പങ്കെടുക്കുന്ന എല്ലാ ഭക്തര്‍ക്കും സദ്യ വിളമ്പുക എന്നത് ഒരു ചടങ്ങ് എന്നതിലുപരി ക്ഷേത്ര വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്,
പണ്ടുകാലങ്ങളില്‍ പുരയിടങ്ങളില്‍ കൃഷി ചെയ്തിരുന്ന കായ്ഫലങ്ങളില്‍ വള്ളസദ്യയില്‍ ഉപയോഗിച്ചിരുന്നു എന്നതിനാലാണ് അമ്പഴങ്ങ, മടന്തതോരന്‍, താളുകറി, തകര, കരിമ്പ് തുടങ്ങിയ വിഭവങ്ങള്‍ സദ്യയില്‍ വിളമ്പുന്നത്.ഭഗവാന്‍ ഭക്ഷണം കഴിക്കാനെത്തുന്നു എന്ന ഐതിഹ്യത്തിന്റെ ഭാഗമായാണ് പ്രസാദം, മോദകം, തീര്‍ത്ഥം, അവല്‍, മലര് എന്നിവ കരക്കാര്‍ പാടി ചോദിച്ചുവാങ്ങുന്നത്.എല്ലാ ദിവസവും അത്താഴസദ്യക്ക് ഭഗവാന് ഉപ്പുമാങ്ങ വേണമെന്നതിനാല്‍ ക്ഷേത്രത്തിനുള്ളില്‍ 365 ദിവസത്തേക്കുമായി മാങ്ങ ഉപ്പിലിട്ട് സൂക്ഷിച്ച് അത്താഴത്തിന് വിളമ്പും. വള്ളസദ്യയില്‍ ഉപ്പുമാങ്ങയും പ്രധാന വിഭവമാണ്.സദ്യവിഭവങ്ങള്‍ പാടി ചോദിക്കുന്നതില്‍ സാഹിത്യത്തിലെ പ്രാഗത്ഭ്യം സദ്യക്കെത്തുന്ന കരക്കാര്‍ കാണിക്കാറുണ്ട്. ' അമ്മതന്നെ ചമച്ചോരാ താളുകറി തന്നിടേണം' എന്ന ചോദ്യത്തില്‍ ഒരു കുസൃതിയും ഒളിഞ്ഞിരിപ്പുണ്ട്.ശരിയായി പാചകം ചെയ്തില്ലെങ്കില്‍ താളുകറി കൂട്ടിയാല്‍ ചൊറിച്ചില്‍ ഉണ്ടാകുമെന്നതിനാലാണ് വിശ്വാസത്തിന്റെ പ്രതീകമായ അമ്മതന്നെ ചമച്ചതെന്ന പ്രയോഗം. 'പണ്ടൊരിക്കല്‍ കൃഷ്ണനങ്ങ് കൃഷ്ണ കൊടുത്തതും വേണമെന്ന ചോദ്യം ദ്രൗപദി അക്ഷയപാത്രത്തില്‍നിന്ന് ശ്രീകൃഷ്ണന് കൊടുത്ത ചീരത്തോരനെ ഓര്‍മ്മിപ്പിക്കുന്നതാണ്.പണ്ടുകാലങ്ങളില്‍ ധാരാളം പശുവളര്‍ത്തല്‍ ഉണ്ടായിരുന്ന ചേനപ്പാടി ഗ്രാമത്തില്‍നിന്നായിരുന്നു വള്ളസദ്യക്കായി തൈര് എത്തിച്ചിരുന്നത്. ഈ ഗ്രാമത്തിന് നല്‍കുന്ന അംഗീകാരമായാണ് ചേനപ്പാടി രാമച്ചാരുടെ പാളത്തൈര് കൊണ്ടുവായോ എന്ന വിളിച്ചുചോദ്യത്തിന് പിന്നില്‍. 'പുണ്യവാഹിനിയായിടും പമ്പതന്റെ തീര്‍ത്ഥം വേണം' എന്ന പാടിചോദ്യം നഷ്ടപ്പെട്ട സംസ്‌കാരത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.

No comments: